താമരശ്ശേരി: ഈങ്ങാപ്പുഴ ഷിബില വധക്കേസിൽ ഭർത്താവ് യാസിറിൻ്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കാൻ പൊലീസ്. യാസിർ-ഷിബില വിവാഹം നടക്കുന്നതിന് മുമ്പും യാസിർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും, വിവാഹത്തിന് ശേഷവും യാസിർ ലഹരി ഉപയോഗം തുടർന്നുവെന്നും പൊലീസ് പറഞ്ഞു. യാസിർ നടത്തിയത് ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഷിബില തനിക്കൊപ്പം ചെല്ലാത്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തടയാൻ ശ്രമിച്ചത് കൊണ്ടായിരുന്നു മാതാപിതാക്കളേയും ആക്രമിച്ചതെന്നാണ് യാസിൽ പൊലീസിന് നൽകിയ മൊഴി. പൊലീസ് ഇന്ന് ഷിബിലയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. യാസിർ ലഹരിക്ക് അടിമയായിരുന്നെങ്കിലും കൊല നടത്താൻ എത്തിയ സമയം യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നായിരുന്നു പൊലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രക്തപരിശോധനയടക്കം നടത്തിയിട്ടുണ്ട്. നിലവിൽ പ്രതി റിമാൻഡിലാണ്, ഇന്നോ, നാളേയോ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും, കൊലനടത്തിയ ഷിബിലയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യും.
കഴിഞ്ഞ ദിവസം വൈകിട്ട് നോമ്പു തുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്.