ഉള്ളിയേരി: ബലാത്സംഗ കേസിലെ പ്രതി പൊലീസ് പിടിയിലായി. ഉള്ളിയേരി സ്വദേശി വിഷ്ണുപ്രസാദിനെയാണ് (വിക്കി -28) പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂർ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പാലാഴിയിലെ ഫ്ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
പരാതിക്കാരിയുടെ നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി ഇതേ ഫ്ലാറ്റിൽ വെച്ചും മറ്റൊരു ഫ്ലാറ്റിൽ വെച്ചും നിരവധി തവണ പീഡനത്തിനിരയാക്കി. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന മോശമായ സന്ദേശങ്ങൾ ആളുകൾക്ക് അയച്ചു കൊടുത്തതായും പരാതിയുണ്ട്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് മുങ്ങിയ പ്രതി കോഴിക്കോട് ബീച്ച് പരിസരത്തുണ്ടെന്ന രഹസ്യവിവരം ലഭിക്കുകയായിരുന്നു.
ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺകുമാർ മാത്തറ, എസ്.സി.പി.ഒമാരായ വിനോദ്, മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും പന്തിരാങ്കാവ് സ്റ്റേഷനിലെ എ.എസ്.ഐ നിധീഷ്, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒമാരായ കപിൽദാസ്, മനാഫ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.