ബാലുശ്ശേരി: കൊയിലാണ്ടി-എടവണ്ണപ്പാറ സംസ്ഥാന പാതയിൽ ബാലുശ്ശേരി ടൗണിനകത്തുള്ള മാഞ്ഞുപോയ നാല് പ്രധാനപ്പെട്ട സീബ്രാ ലൈനുകൾ പുനസ്ഥാപിച്ചില്ല. സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവായിരിക്കുന്ന സാഹചര്യത്തിൽ സീബ്രാ ലൈനില്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കും. ജീവൻ പണയം വച്ച് വേണം കാൽനട യാത്രികർക്ക് റോഡ് മുറിച്ചുകടക്കാൻ. സീബ്രാ ലൈൻ ഉണ്ടായിരുന്നപ്പോൾ പോലും നിർത്താൻ മടിച്ചിരുന്ന വാഹനങ്ങൾ ഇപ്പോൾ കാൽനട യാത്രക്കാരെ കണ്ട ഭാവം പോലും നടിക്കാതെ ചീറി പായുകയാണ്.
കുട്ടികളും വയോധികരും ആണ് ഏറെയും കഷ്ടപ്പെടുന്നത്. റോഡ് മുറിച്ച് കടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോലും ഡ്രൈവർമാരുടെ കനിവിനായി കാത്തിരിക്കണം. സീബ്രാ ലൈനില്ലാതെ വാഹനം എന്തിന് നിർത്തണമെന്നാണ് പലരുടെയും മറുചോദ്യം. അടിയന്തിര പ്രാധാന്യത്തോടെ സീബ്രാലൈൽ പുനഃസ്ഥാപിക്കണമെന്ന് ഡിവൈഎഫ്ഐ ബാലുശ്ശേരി മേഖലാ കമ്മിറ്റി പി.ഡബ്ല്യൂ.ഡി അസി: എഞ്ചിനീയർക്ക് നൽകിയ നിവേദനത്തിലൂടെ ആവിശ്യപ്പെട്ടു.