Trending

കേന്ദ്ര ബജറ്റിൽ കിനാലൂരിന് എയിംസ് ഇല്ല; ഭൂമി വിട്ടുനൽകിയവർ ആശങ്കയിൽ


ബാലുശ്ശേരി: കിനാലൂർ എയിംസിന് ഭൂമി വിട്ടുനൽകിയവരെ വീണ്ടും നിരാശരാക്കി മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ്. സംസ്ഥാനത്ത് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്ഥാപിക്കുന്നതിനായി ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടും ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ എയിംസ് സ്വപ്നത്തിന് അവഗണന തന്നെ. കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിലും എയിംസ് പ്രഖ്യാപനമുണ്ടായിരുന്നില്ല.

എന്നാൽ, തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചത് കിനാലൂരിൽ എയിംസ് സാധ്യതക്ക് പ്രതീക്ഷയേകിയിരുന്നു. ഇത്തവണയും കേന്ദ്രം അവഗണിച്ചതോടെ എയിംസിനായി സ്വകാര്യ ഭൂമി വിട്ടുനൽകിയ കിനാലൂരിലെ കുടുംബങ്ങളും നാട്ടുകാരും വീണ്ടും നിരാശയിലായിരിക്കയാണ്. എയിംസിനായി 200 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ വാഗ്‌ദാനം ചെയ്തത്. ഇതിൽ വ്യവസായ വികസന വകുപ്പിനു കീഴിലുള്ള 150 ഏക്കർ ഭൂമി നേരത്തേ ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടർക്ക് കൈമാറി. ഭാവി വികസനവും കണക്കിലെടുത്ത് 100 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 40.68 ഹെക്‌ടർ സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് കഴിഞ്ഞ ജൂണിൽ ഇറങ്ങിയിരുന്നു. ജനവാസ കേന്ദ്രങ്ങളായ സ്ഥലം ഏറ്റെടുക്കുമ്പോൾ 194 കുടുംബങ്ങളിലായി 803 വ്യക്തികളെയാണ് ബാധിക്കുക. വ്യക്തികൾക്കു പുറമെ, 80ഓളം വീടുകൾ, ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയും ഉൾപ്പെടും.

സാമൂഹികാഘാത പഠന റിപ്പോർട്ടും ചർച്ചകളും നടക്കുകയുണ്ടായി. ലാൻഡ് അക്വിസിഷൻ തഹസിൽദാറുടെ നേതൃത്വത്തിൽ ഏറ്റെടുക്കൽ ഭൂമിയുടെ അതിരുകൾ അടയാളപ്പെടുത്തി കല്ലുകൾ നാട്ടിയിട്ടുണ്ട്. സ്ഥലമുടമകളായ കുടുംബങ്ങളും നാട്ടുകാരും എയിംസിനായി വിട്ടുവീഴ്ച ചെയ്യാനും സന്നദ്ധമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാറിന്റെ അവഗണനയിൽ വീണ്ടും നിരാശരായിരിക്കയാണ്. ഏറ്റെടുക്കൽ ഉത്തരവ് ഇറങ്ങിയതിനാൽ ഭൂമി ക്രയവിക്രയം നടത്താനോ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കാനോ പറ്റാത്ത അവസ്ഥയിലാണ് ഉടമകൾ. ഇങ്ങനെ എത്രകാലം തുടരേണ്ടി വരുമെന്ന ആശങ്കയും ഭൂമി നൽകിയ കുടുംബങ്ങൾക്കുണ്ട്.

Post a Comment

Previous Post Next Post