കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സി.പി സക്കീര്‍ ആണ് അറസ്റ്റിലായത്. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡാണ് സക്കീറിനെ പിടികൂടിയത്.
2006-ല്‍ കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ തകര്‍ത്ത് മോഷണം നടത്തിയ കേസിലായിരുന്നു സക്കീറിനെ കോടതി റിമാന്റ് ചെയ്തത്. എന്നാല്‍ പിന്നീട് ജാമ്യം നേടിയ ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. അതിനിടയില്‍ മറ്റൊരു പേരില്‍ നിലമ്പൂര്‍ ഭാഗത്ത് നിന്ന് വിവാഹവും കഴിച്ചു. കുടുംബവുമായി താമസിച്ച് വരുന്നതിനിടയിലാണ് പിടിയിലാകുന്നത്.
സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, ഷഹീര്‍ പെരുമണ്ണ, പ്രശാന്ത് കിഷോര്‍, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂര്‍, രാകേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് സക്കീറിനെ പിടികൂടിയത്.