മലപ്പുറം: മലപ്പുറത്ത് ജനൽ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്‌സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്‌നിയുടേയും മകന്‍ നൂര്‍ ഐമന്‍ (ഒന്നര) ആണ് മരിച്ചത്. കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് അപകടം.
മഞ്ചേരി യൂനിറ്റി വിമൻസ് കോളജിൽ ബിരുദ വിദ്യാർത്ഥിയായ മാതാവ് കുട്ടിയെ വീട്ടിൽ വല്യുപ്പയുടെ അടുത്ത് വെച്ച് ക്ലാസിൽ പോയതായിരുന്നു. കുട്ടി കളിക്കുന്നതിനിടെ ചുമരിൽ ചാരിവച്ചിരുന്ന പഴയ ജനൽ കട്ടില ദേഹത്തേക്ക് വീണാണ് അപകടം സംഭവിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചെന്നൈയിൽ വോഡഫോൺ കമ്പനിയിൽ ജീവനക്കാരനായ മുഹ്സിൻ നാലു ദിവസം മുമ്പാണ് വീട്ടിൽ വന്ന് മടങ്ങിയത്. ഇതിന് ശേഷമാണ് ജുഹൈന തസ്നി മകനുമായി സ്വന്തം വീട്ടിലെത്തിയത്.
Tags:
KERALA NEWS