നരിക്കുനി: കാപ്പാട്-തുഷാരഗിരി പാതയുടെ ഭാഗമായ പടനിലം-നന്മണ്ട റോഡിൽ ചെങ്ങോട്ടുപൊയിൽ ഭാഗത്തെ പാതയോരത്ത് നിർമ്മാണാവശിഷ്ടങ്ങളും പാഴ്ത്തടികളും കൊണ്ടുവന്ന് തള്ളുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും തലവേദനയാകുന്നു. റോഡരികിൽ അനധികൃതമായി നിർമ്മാണവശിഷ്ടങ്ങളും മരത്തടികളും തള്ളുന്നത് പരിസരവാസികൾക്കും സമീപത്തെ സ്‌കൂളിനും കാൽനട യാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. പാറന്നൂർ സ്‌കൂളിനു സമീപത്തായുള്ള പാതയോരമാണ് പൊതുമരാമത്ത് വകുപ്പുതന്നെ അപ്രഖ്യാപിത സൂക്ഷിപ്പ് കേന്ദ്രമാക്കിയിരിക്കുന്നത്.
നിർമ്മാണ പ്രവൃത്തിക്കിടെ മിച്ചം വരുന്ന കല്ലും മണ്ണും റോഡരികിൽ നിന്ന് മുറിച്ചുമാറ്റുന്ന മരത്തടികളുമെല്ലാമാണ് ഇവിടെ സൂക്ഷിക്കുന്നത്. ചെറിയ അളവിൽ കൊണ്ടുവന്ന് തള്ളി ഇവിടം സൂക്ഷിപ്പു കേന്ദ്രമാക്കി മാറ്റിയിരിക്കയാണ്. നിർമ്മാണാവശിഷ്ടങ്ങളും മരഭാഗങ്ങളുമെല്ലാം ജീർണിച്ച് കാട്ടുവള്ളികളും കുറ്റിച്ചെടികളും വളർന്ന് പ്രദേശം ചെറിയതോതിൽ കാടുപിടിച്ചു കിടയ്ക്കുകയാണ്. ചെങ്ങോട്ടുപൊയിൽ പാറന്നൂർ സ്‌കൂളിന്റെ ഉച്ചഭക്ഷണ പാചകപ്പുരയ്ക്ക് സമീപമായാണ് പാതയോരത്ത് അനധികൃതമായി മാലിന്യം തള്ളുന്നത്. ആൾപ്പെരുമാറ്റം കുറവായതിനാലും ശുചീകരണം നടക്കാതെ കാടുകയറി കിടക്കുന്നതിനാലും ഇഴജന്തുക്കളുടെ സാന്നിധ്യവും സംശയിക്കുന്നു. റോഡരികിലെ ഈ ജീർണ്ണിച്ച മരത്തടികൾ കത്തി പുകയുയർന്നത് പരിഭ്രാന്തി പടർത്തിയിരുന്നു.