കാസർഗോഡ്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജ ആർ. മഹേഷിന്റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ടൗണിലെ കാദംബരി ഹൗസിൽ അർജുൻ മഹേഷ് (24) ആണ് മരിച്ചത്. മംഗലാപുരത്തെ ലോഡ്ജ് മുറിയിലാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാർജയിൽ ജോലി ചെയ്തിരുന്ന അർജുൻ ഇന്നലെയാണ് മംഗലാപുരത്ത് എത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അർജുനെ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ പലതവണ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. സഹോദരിയുടെ അപ്രതീക്ഷിത മരണം അർജുനെ വല്ലാതെ തളർത്തിയിരുന്നുവെന്നാണ് വിവരം. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
പാലായിലെ സ്വകാര്യ നീറ്റ് പരിശീലന കേന്ദ്രത്തിൽ പഠിച്ചിരുന്ന ഐജ ജൂൺ 2ന് ആയിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചേർപ്പുങ്കലിലെ ഹോസ്റ്റൽ മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ഐജ മരിക്കാൻ കാരണമെന്ന് കുടുംബം പറഞ്ഞിരുന്നു.