പൂനൂർ: പൂനൂർ അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്തും, ബാലുശ്ശേരി പോലീസും ചേർന്ന് ഓഗസ്റ്റ് ഒന്നു മുതൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തുന്നു. പൂനൂർ അങ്ങാടിയിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് ‘വാർത്താലിങ്ക്’ മുൻപ് വാർത്ത നൽകിയിരുന്നു.
1. മറ്റു പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ പൂനൂർ അങ്ങാടിയിൽ വാഹനം വെച്ച് പോകുന്നത് പൂർണ്ണമായും ഒഴിവാക്കുക.
2. താമരശ്ശേരി നിന്നും നരിക്കുനി ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകൾ സാദാത്ത് സ്റ്റോറിന് സമീപത്തും നരിക്കുനിയിൽ നിന്നും താമരശ്ശേരി ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകൾ നേരത്തെ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പിന് മുൻപിലും നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുക. പൂനൂർ കാന്തപുരം ജംഗ്ഷനിൽ നിർത്തുന്നത് പൂർണ്ണമായും ഒഴിവാക്കുക.
3. ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ പൂനൂർ- കാന്തപുരം ജംഗ്ഷനിൽ നിന്നും ആളെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കി മർസ്ബാൻ മൊബൈൽ ഷോപ്പിന് സമീപം ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുക.
4. റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്ന ഓട്ടോകൾ പരമാവധി സൈഡിലേക്ക് ചേർത്ത് പാർക്ക് ചെയ്യുക.
5. മടത്തുംപൊയിൽ റോഡിൽ അങ്ങാടിയോട് അടുത്ത സ്ഥലങ്ങളിൽ ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.
6. അങ്ങാടിക്കടുത്തുള്ള പഴയ പാലത്തിൽ വൺവേ സിസ്റ്റം പാലിക്കുക. കോളിക്കൽ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ പുതിയ പാലം ഭാഗത്ത് കൂടെ മാത്രം അങ്ങാടിയിലേക്ക് പ്രവേശിക്കുക. പൂനൂരിൽ നിന്നും കോളിക്കൽ ഭാഗത്തേക്ക് പോകുന്നവർ മാത്രം പഴയ പാലത്തിലൂടെ പോവുക.
7. തിരക്കു കൂടുന്ന സമയങ്ങളിൽ വലിയ വാഹനങ്ങൾ അങ്ങാടിയിൽ നിർത്തി സാധനം കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കുക. സമയക്രമീകരണം നടത്തുക.
8. അങ്ങാടിയിൽ വരുന്ന സ്വകാര്യ വാഹനങ്ങൾ കാവേരി സ്റ്റോറിന് ശേഷം ഇശാഅത്ത് വരെയും സൗത്ത് ഇന്ത്യൻ ബാങ്കിന് ശേഷം പെരിങ്ങളംവയൽ വരെയും പാതയോരത്ത് നിർത്തുകയും ആവശ്യങ്ങൾ കഴിഞ്ഞ ഉടനെ എടുത്ത് മാറ്റുകയും ചെയ്യുക.