ഉള്ളിയേരി: വാട്സാപ്പ് വഴി അയച്ചു നല്‍കിയ ഫയലില്‍ ക്ലിക്ക് ചെയ്തയാള്‍ക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ. ഉള്ളിയേരി സ്വദേശി വിനോദാണ് തട്ടിപ്പിനിരയായത്. സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
യാത്രക്കിടെയാണ് വിനോദിന്‍റെ വാട്സാപ്പ് മെസേജ് ലഭിക്കുന്നത്. ഫോണ്‍ തുറന്ന് നോക്കിയപ്പോള്‍ എസ്ബിഐയില്‍ നിന്നുമുള്ള സന്ദേശം. തുടര്‍ന്ന് വാട്സാപ്പ് വഴി ഫോണ്‍ കോളുമെത്തി. മലയാളത്തിലായിരുന്നു സംസാരം
വാട്സാപ്പ് വഴി ലഭിച്ച apk ഫയല്‍ വിനോദ് തുറന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തട്ടിപ്പു സംഘം പിൻവലിച്ചത് മൂന്നരലക്ഷം രൂപ. ക്രെഡിറ്റ് കാര്‍ഡ് വഴി 14 തവണകളായാണ് പണം പിൻവലിച്ചത്. ഒടിപി പോലും ആവശ്യപ്പെടാതെ എങ്ങനെ പണം പിന്‍വലിക്കാന്‍ കഴിഞ്ഞുവെന്നതാണ് വിനോദിനെ ആശ്ചര്യപ്പെടുത്തുന്നത്.
apk ഫയല്‍ ഉപയോഗിച്ച് ഫോണ്‍ ഹാക്ക് ചെയ്താണ് തട്ടിപ്പു സംഘം ബാങ്ക് വിവരങ്ങൾ ചോര്‍ത്തുന്നത്. ഇതിന് ഒടിപി ആവശ്യമില്ല. സംഘം സൂറത്ത്, നോയിഡ തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
എന്നാല്‍ ഇത്തരം കേസുകളില്‍ പ്രതികളിലേക്കെത്തുക പ്രയാസമാണെന്നാണ് പോലീസ് അറിയിക്കുന്നത്. അതിനാല്‍ സൈബര്‍ ഇടത്തെ ഇടപാടുകളില്‍ സുഷ്മതയും ജാഗ്രതയും ഇരട്ടി ആവശ്യമാണ്.