കുന്ദമംഗലം: നിരവധി കേസുകളിലെ പ്രതിയും കാപ്പ കേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായ യുവാവിനെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ പോലീസ് പിടികൂടി. കുന്ദമംഗലം പെരിങ്ങളം സ്വദേശി അറപ്പൊയില്‍ വീട്ടില്‍ മുജീബ് (39) നെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് മാനാഞ്ചിറക്ക് സമീപം നിര്‍ത്തിയിട്ട ചെലവൂര്‍ സ്വദേശിയായ രഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള ആക്ടീവ സ്‌കൂട്ടറുമായി മുജീബ് കടന്നുകളയുകയായിരുന്നു.
രഞ്ജുവിൻ്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുജീബിലേക്കെത്തിയത്. തുടര്‍ന്ന് ഇയാളെ കുന്ദമംഗലം പരിസരത്ത് വെച്ച് പിടികൂടുകയുമായിരുന്നു.
കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ അറിയപ്പെടുന്ന ഗുണ്ടയായ ഇയാളുടെ പേരില്‍ പന്ത്രണ്ടോളം കേസുകള്‍ നിലവിലുണ്ട്. കൊണ്ടോട്ടി, കരിപ്പൂര്‍, അരീക്കോട്, എടച്ചേരി, കൊടുവള്ളി, അത്തോളി, കുന്ദമംഗലം, പന്തീരങ്കാവ്, ടൗണ്‍, നടക്കാവ്, വെള്ളയില്‍ പോലീസ് സ്റ്റേഷനുകളിലായി മോഷണത്തിനും പിടിച്ചുപറിക്കും ഉള്‍പ്പെടെയാണ് കേസുള്ളത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പ ചുമത്തപ്പെട്ട മുജീബ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. പിന്നീട് ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ വീണ്ടും മോഷണ കേസില്‍ ഉള്‍പ്പെടുകയായിരുന്നു. ടൗണ്‍ പോലീസ് എസ്‌ഐ ശ്രീജേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, അജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നൈജീഷ്, രജീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.