ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളും വിധി എഴുതും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകും. പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥികളെ നിർത്തി മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. കേരളത്തിലെ പ്രധാന മുന്നണികളായ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലാണ്.
കേരളം, തമിഴ്‌നാട്, അസാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്‍നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ സർക്കാറുകളുടെ കാലാവധി ഏപ്രിലോടെ പൂർത്തിയാകും. അതുകൊണ്ട് തിരഞ്ഞെടുപ്പ് അതിന് മുമ്പ് തന്നെ നടക്കും. അസാമിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ജൂണിലാണ് നിലവിലെ സർക്കാർ കാലാവധി തികയ്ക്കുന്നത്. അതിനാൽ മെയ് മാസത്തോടെ ഇവിടെയും തെരഞ്ഞെടുപ്പ് ഉണ്ടാകും.