കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (43) ആണ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മൂർച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത ശേഷം മുറിവിൽ നിന്ന് കൈകൊണ്ട് അമർത്തി രക്തം കളയുകയായിരുന്നുവെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിൽസന്റെ ജീവൻ രക്ഷിക്കാനായില്ല.
ഏഴ് മാസം മുമ്പാണ് ജിൽസനെ മാനന്തവാടി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇതിന് മുമ്പും ഇയാൾ രണ്ടു തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി ജയിൽ അധികൃതർ വ്യക്തമാക്കി. അതിനാൽ ജിൽസന് തുടർച്ചയായി കൗൺസിലിംഗ് നൽകി വരികയായിരുന്നു. ചിത്രകാരനായിരുന്ന ജിൽസൻ, ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ചിത്രപ്രദർശനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.