ന്യൂഡൽഹി: ജൂത ഉത്സവമായ ഹനുക്കയ്ക്കിടെ ഇന്ത്യയിലും ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഉന്നതതല വൃത്തങ്ങൾ. ജൂത ആഘോഷത്തോട് അനുബന്ധിച്ച് ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ജൂത സ്ഥാപനങ്ങളിൽ ഭീകര സംഘടനകൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.
എട്ടു ദിവസം നീണ്ടുനിൽക്കുന്ന ജൂത ആഘോഷമായ ഹനുക്ക ഇന്നാണ് ആരംഭിക്കുന്നത്. രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ലഭിച്ച വിവരങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും ചില പ്രത്യേക സ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷമായ ഹനുക്കയ്ക്കിടെ നടന്ന വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. ജൂത ഉത്സവത്തിന് തുടക്കം കുറിക്കുന്നതിനായി കടൽത്തീരത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. തോക്കുധാരികളായ രണ്ടു പേർ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
തിരിച്ചുണ്ടായ വെടിവെപ്പിൽ തോക്കുധാരികളിൽ ഒരാളും കൊല്ലപ്പെട്ടു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസുകാർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റതായും ഓസ്‌ട്രേലിയൻ പോലീസ് അറിയിച്ചു.