കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴില്‍ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. 20-ൽ അധികം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പന്നിപ്പനി സ്ഥിരീകരണം. ഇത് മനുഷ്യരിലേക്ക് പടരില്ല.
അതേസമയം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പുമായി നടത്തിയ മീറ്റിങ്ങിൽ കേന്ദ്ര സർക്കാരിന്റെ ആഫ്രിക്കൻ പന്നിപ്പനി ആക്ഷൻ പ്ലാൻ പ്രകാരം രോഗം ബാധിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊന്നൊടുക്കുകയും പന്നി ഫാം അണുവിമുക്തമാക്കാനും തീരുമാനിച്ചു. കൂടാതെ ഈ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസ വില്പന കേന്ദ്രങ്ങൾ അടച്ചിടേണ്ടതാണെന്നും നിശ്ചിത കാലയളവിലേക്ക് ഈ ഒരു കിലോമീറ്റർ ചുറ്റളവിലേക്ക് പന്നികളെയോ പന്നി മാംസമോ കൊണ്ടുവരാൻ പാടില്ലെന്നും അറിയിച്ചു.