ഗാസ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ അഞ്ച് പലസ്തീനികളെ കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന. ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകൾ തേടി അലയുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്.
വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഐഡിഎഫിന്റെ ആക്രമണം. വടക്കന്‍ ഗാസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് അടുത്തേക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ വന്നവരെയാണ് വെടിവെച്ചതെന്ന് ഐഡിഎഫ് പറയുന്നു. മഞ്ഞവര കടന്നെന്നും അത് കരാറിന്റെ ലംഘനമാണെന്നും ആരോപിച്ചാണ് ഐഡിഎഫ് ആക്രമണമെങ്കിൽ, മഞ്ഞ വരയ്ക്കുള്ളില്‍ വച്ചാണ് അഞ്ചുപേരും കൊല്ലപ്പെട്ടതെന്ന നിലപാടിലാണ് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് വക്താവ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ നടന്ന സമാധാനക്കരാര്‍ വിജയകരമായി പൂര്‍ത്തിയായതിന്റെ അടുത്ത ദിവസമാണ് വെടിനിര്‍ത്തല്‍ ലംഘനം. ബന്ദി കൈമാറ്റം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ഹമാസിന്റെ പക്കലുണ്ടായിരുന്നു അവസാനത്തെ ബന്ദിയെയും മോചിപ്പിച്ചു. 20 ബന്ദികളെ ഹമാസ് കൈമാറി. 2023 ഒക്ടോബര്‍ ഏഴിന് തുടക്കം കുറിച്ച യുദ്ധത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 67,800 ആണ്.