പൂനൂർ: പൂനൂർ തച്ചംപൊയിലിൽ തൊഴിലുറപ്പു തൊഴിലാളിക്ക് ക്രൂര മർദ്ദനം. ജോലിക്കെത്തിയ പുളിയാറ ചാലിൽ മൊയ്തീൻകോയ (72) ക്കാണ് മർദ്ദനമേറ്റത്. സ്ഥല ഉടമ അസീസ് ഹാജിയാണ് മർദ്ദിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ സ്ത്രീകൾ അടക്കമുള്ള മറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ഇടപെട്ട് പിടിച്ചുമാറ്റുകയും, പിന്നീട് വീട്ടുകാരെത്തി മൊയ്തീൻകോയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കുടുംബം താമരശ്ശേരി പോലീസിൽ പരാതി നൽകി.
45 വർഷം മുമ്പ് മൊയ്തീൻ കോയയും, അന്ന് അയൽപക്കത്ത് താമസിച്ച അസീസ് ഹാജിയും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. അന്നു നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. പിന്നിട് അസീസ് ഹാജി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തു. ഇന്നലെ മറ്റു തൊഴിലാളികൾക്കൊപ്പം മൊയ്തീൻ കോയ അസീസ് ഹാജിയുടെ പറമ്പിൽ തൊഴിലുറപ്പിന് എത്തി. ഈ സമയത്ത് അസീസ് ഹാജി സ്ഥലത്ത് വന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ ജോലിക്കാരുടെ കൂടെ മൊയ്തീൻകോയ ഉണ്ടെന്ന് അറിഞ്ഞ അസീസ് ഹാജി തൊഴിലുറപ്പു പദ്ധതിയുടെ ചുമതലയുള്ള സുഹറയെ വിളിച്ച് മൊയ്തീൻ കോയയെ തൻ്റെ പറമ്പിൽ കയറ്റരുതെന്ന് ആവശ്യപ്പെട്ടു.
ഇതേ തുടർന്ന് ഇന്ന് അസീസ് ഹാജിയുടെ പറമ്പിൽ പോകാതെ മറ്റൊരു സ്ഥലത്തേക്കാണ് മൊയ്തീൻ കോയയെ ജോലിക്ക് നിയോഗിച്ചത്. ഇവിടേക്ക് പോകുന്ന അവസരത്തിൽ റോഡിൽ കാത്തിരിക്കുകയായിരുന്ന അസീസ് ഹാജി മൊയ്തീൻ കോയയെ വിളിച്ചു വരുത്തി റോഡിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. നിലത്തു വീണ മൊയ്തീൻകോയയെ വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതായാണ് പരാതി.