കണ്ണൂര്‍: കണ്ണൂർ അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അനന്തന്‍ റോഡിന് സമീപത്തെ കല്ലാളത്തില്‍ വീട്ടിൽ പ്രേമരാജൻ (75), ഭാര്യ എ.കെ ശ്രീലേഖ (68) എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. പ്രേമരാജന്‍ സാവോയി ഹോട്ടലിലെ മാനേജറായി ജോലി ചെയ്തിരുന്നു. മകന്‍ വിദേശത്തു നിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുൻപാണ് ഇരുവരുടെയും മരണം.
വ്യാഴാഴ്ച വൈകീട്ട് 5.45 ഓടെയാണ് രണ്ടു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിദേശത്ത് നിന്നു വരുന്ന മകനെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കാന്‍ ഡ്രൈവര്‍ സരോഷ് വീട്ടിലെത്തി ദമ്പതികളെ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഡ്രൈവര്‍ വളപട്ടണം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും അയല്‍വാസികളും ചേർന്ന് വീട് തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്ന നിലയിലാണ്. ഇരുവരെയും വ്യാഴാഴ്ച വീടിന് പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഗേറ്റിലെ ബോക്സില്‍ നിന്നും ദിനപത്രവും എടുത്തിരുന്നില്ല. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു.
ഭര്‍ത്താവ് പ്രേമരാജന്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ സംശയം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ പി.നിധിന്‍ രാജ്, ഇന്‍സ്പെക്ടര്‍ പി. വിജേഷ്, എസ്ഐ ടി.എം വിപിന്‍ എന്നിവര്‍ വീട്ടില്‍ പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച രാവിലെ നടക്കും. മക്കള്‍: പ്രബിത്ത് (ആസ്ട്രേലിയ), ഷിബിന്‍ (ബഹ്റൈന്‍).