തിരുവള്ളൂർ: തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറിയെന്ന സംശയം ബലപ്പെടുന്നു. ഗുഡ്സ് ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തി. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, അപകട കാരണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു.
തമിഴ്നാട് തിരുവള്ളൂരിൽ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ കത്തി നശിച്ചു. തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതോടെ 2 കിലോമീറ്റർ പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അപകടത്തിൽപ്പെട്ട ട്രെയിനിലെ തീ പൂർണമായി നിയന്ത്രണ വിധേയമായതായി ജില്ലാ കളക്ടർ അറിയിച്ചു. ട്രെയിനിൽ 27,000 ലിറ്റർ ഡീസൽ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മുൻകരുതൽ നടപടിയായി അപകട സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നതായും കളക്ടർ പറഞ്ഞു.