Trending

സ്വദേശിവൽക്കരണം കൂടുതൽ കടുപ്പിക്കുന്നു; ലംഘിച്ചാൽ പിഴ, പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നേക്കും.


അബുദാബി: പ്രവാസികൾക്ക് കടുത്ത തിരിച്ചടിയായി യുഎഇ സ്വദേശിവൽക്കണം കൂടുതൽ ശക്തമാക്കുന്നു. സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ അർദ്ധവാർഷിക ലക്ഷ്യം പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്. ഈ സമയത്തിനുള്ളിൽ നിശ്ചിത എണ്ണം സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി അടുത്തമാസം ഒന്നുമുതൽ പരിശോധന കർശനമാക്കും. വീഴ്ചവരുത്തുന്നവർക്ക് ആദ്യതവണ ഒരുലക്ഷം ദിർഹം പിഴചുമത്താനാണ് തീരുമാനം. ആവർത്തിക്കുന്നവർക്ക് 3 ലക്ഷവും വീണ്ടും ആവർത്തിക്കുന്നവർക്ക് 5 ലക്ഷം ദിർഹം വീതം പിഴ ചുമത്തും.

അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ രണ്ടുശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. എന്നാൽ കമ്പനികളുടെ സൗകര്യാർത്ഥം ആറുമാസത്തിൽ ഒരിക്കൽ ഒരുശതമാനം വീതം സ്വദേശികളെ നിയമിച്ചാൽ മതിയെന്നാക്കി. ജൂൺ, ഡിസംബർ മാസങ്ങളിലാണ് ഇങ്ങനെ നിയമം നടത്തേണ്ടത്. ഈ ജൂണിൽ ഒരുശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിയോ എന്നറിയാണ് അടുത്തമാസംമുതൽ പരിശോധന നടത്തുന്നത്.

2026ലെ രണ്ടുശതമാനം കൂടി ചേർത്താൽ പദ്ധതിയുടെ ആദ്യഘട്ടമായ 10ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാകും. ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് സ്വകാര്യമേഖലയിലെ 28,000 കമ്പനികളിലായി 1.41 ലക്ഷം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. സ്വദേശിവൽക്കണം വരും വർഷങ്ങളിൽ കൂടുതൽ വ്യാപിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

സ്വദേശിവൽക്കരണം കൂടുതൽ പ്രോത്സാഹിക്കുന്നതിനായി സമയബന്ധിതമായി സ്വദേശിവൽക്കരണം പൂർത്തിയാക്കിയ കമ്പനികൾക്ക് സർക്കാർ സേവന ഫീസിൽ എൺപതുശതമാനമാണ് ഇളവ് അനുവദിച്ചത്. ഇതിനുപുറമേ ടെൻഡറുകളിൽ മുൻഗണനയും നൽകും. അതിനാൽ വളരെ വേഗം സ്വദേശിവൽക്കരണം നടപ്പാക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്.

Post a Comment

Previous Post Next Post