കോഴിക്കോട്: സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് എടിഎം കാർഡ് നൽകി സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേരെ കൂടി സൈബർ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്തു. വടകര ഏറാമല ഉത്രാടം വീട്ടിൽ സംഗീത്, കട്ടിപ്പാറ ചമൽ ചുണ്ടൻ കുഴിയിൽ വൈശാഖ് എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയുടെ 23 ലക്ഷം രൂപ നഷ്ടമായ കേസിലാണ് അറസ്‌റ്റ്.
നഷ്‌ടപ്പെട്ട തുകയിൽ ഒരു ഭാഗമാണ് പ്രതികളുടെ അക്കൗണ്ടിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി. കമ്മീഷൻ കൈപ്പറ്റി പ്രതികൾ എടിഎം കാർഡ് സൈബർ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുകയായിരുന്നു. ഈ കേസിൽ നേരത്തെ 3 പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇൻസ്പെക്‌ടർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സൈബർ ക്രൈം പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.