മലപ്പുറം: കിടപ്പുമുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസംമുട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട് വന്നതിനു ശേഷമാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തുനിന്നും ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ കുരുങ്ങിയ നിലയില്‍ ധ്വനിതിനെ ആദ്യം കണ്ടത്.
കഴുത്തിൽ ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് ഉടനെ തന്നെ ധ്വനിത്തിനെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെ ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ പൊറ്റിലത്തറ ശ്മശാനത്തില്‍ സംസ്‌കരിച്ചു. നിറമരുതൂര്‍ ഗവ.യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധ്വനിത്. പിതാവ്: മണികണ്ഠന്‍ (ലോട്ടറി വില്‍പ്പന). മാതാവ്: ദിവ്യ. സഹോദരന്‍: ദര്‍ഷ്.