ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന കഞ്ചാവ് ജെല്ലി റാക്കറ്റ് പിടിയിൽ. മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് ചേർത്ത ജെല്ലി ബീൻ മിഠായികൾ വിറ്റ രണ്ടുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഹെബ്ബാലിലെ വിശ്വനാഥ് നാഗേനഹള്ളി സ്വദേശികളായ മുഹമ്മദ് സാഹിദ്, ഇസ്‌മായിൽ അദ്നാൻ എന്നിവരാണ് പിടിയിലായത്.
ബ്യാതരായണപുര സ്റ്റേഷനിലെ പൊലീസ് ഓഫീസർ കെ. ജീവൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിനിടെയാണ് പ്രതികളെ പിടികൂടിയത്. മൂന്നാമത്തെ പ്രതി ഒളിവിലാണ്. പരിശോധയ്ക്കിടെ ഏകദേശം 3 ലക്ഷം രൂപ വിലമതിക്കുന്ന 1,440 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. പ്രതികൾ കഞ്ചാവ് സത്ത് ചേർത്ത ജെല്ലി മിഠായികൾ നിർമ്മിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സാധാരണ മിഠായികൾ പോലെ തോന്നിക്കുന്ന ഈ മയക്കുമരുന്ന് ചേർത്ത മിഠായികൾ ഒരു പാക്കറ്റിന് 6,000 രൂപ വരെ വില ഈടാക്കിയാണ് വിദ്യാർത്ഥികൾക്ക് വിറ്റിരുന്നത്.
വായിലിട്ടാൽ ഈ ജെല്ലി വേഗത്തിലലിയുകയും വീര്യം കൂടിയ ഒരു ലഹരി ഉത്പാദിപ്പിക്കുകതയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് സാധാരണ കഞ്ചാവ് വലിക്കുന്നതിനേക്കാളും ഹാഷിഷ് ഉപയോഗിക്കുന്നതിനേക്കാളും തീവ്രമായ ലഹരി നൽകും. മിഠായി രൂപത്തിലായതിനാൽ ഒളിപ്പിച്ച് വെക്കാനും കൊണ്ടുപോകാനും എളുപ്പമാണ്. ആളുകൾക്ക് സംശയം തോന്നുകയുമില്ല. മറ്റൊരു ബംഗളൂരു സ്വദേശിയുമായി ചേർന്നാണ് ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നാണ് സൂചന. കഞ്ചാവ് കലർന്ന ഈ ജെല്ലികൾ നിർമ്മിക്കുന്നത് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.