ബാലുശ്ശേരി: ബാലുശ്ശേരിക്കടുത്ത് പൂനത്ത് വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പൂനത്ത് തുരുത്ത് മലയിലെ കാരിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിന്‍ (11) എന്ന കുട്ടിയാണ് വെള്ളത്തിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ലകളില്‍ കുടുങ്ങിക്കിടന്ന് രക്ഷപ്പെട്ടത്. തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് മറ്റ് കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തി അപകടത്തിൽപ്പെട്ട കുട്ടിയെ പിടിച്ച് കരകയറ്റിയത്.
പൂനത്ത് നെല്ലിശ്ശേരി എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാസിനും മറ്റ് നാലുകുട്ടികളും ശനിയാഴ്ച രാവിലെ മദ്രസയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അവധി ദിവസമായതിനാല്‍ കുട്ടികൾ തുരുത്ത് മലയിലെ കാരിപ്പാറ വെള്ളക്കെട്ടില്‍ കുളിക്കാൻ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിൻ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.
ആള്‍ത്താമസം കുറഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ അപകടസാധ്യത കൂടുതലായിരുന്നു. കഴിഞ്ഞ ദിവസവും വെള്ളക്കെട്ടുകളിലേക്ക് ഇറങ്ങരുതെന്ന് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സ്‌കൂളിലെ അധ്യാപകന്‍ അന്‍വര്‍ പറഞ്ഞു.