Trending

ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും 2 ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ


ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രാലയം ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. 2026 ജനുവരി ഒന്ന് മുതൽ രാജ്യത്ത് വില്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിർബന്ധമാക്കിയിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ, 125 സിസിക്ക് മുകളിലുള്ള എഞ്ചിൻ ശേഷിയുള്ള വാഹനങ്ങൾക്ക് മാത്രമാണ് എബിഎസ് നിർബന്ധമായി ഉള്ളത്. എന്നാൽ, ഇന്ത്യയിലെ ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിൽ ഈ സുരക്ഷാ സംവിധാനം ഇല്ല. എബിഎസ് സംവിധാനം വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ ടയറുകൾ ലോക്ക് ആവുന്നത് തടയും. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ സുരക്ഷിതമായി ഓടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് തെന്നിമാറൽ, അപകടങ്ങൾ എന്നിവ കുറയ്ക്കാൻ സഹായകമാണ്.

എബിഎസ് ഉപയോഗിക്കുന്ന വാഹനങ്ങളിൽ അപകടനിരക്ക് ഗണ്യമായി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫൈഡ് രണ്ട് ഹെൽമറ്റുകൾ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഒരു ഹെൽമറ്റ് മാത്രമാണ് നിർബന്ധമായിട്ടുള്ളത്. എന്നാൽ, ഇനി മുതൽ, ഡ്രൈവർക്കും യാത്രക്കാരനും ഹെൽമറ്റ് ഉറപ്പാക്കി ഇരുവരുടെയും സുരക്ഷ വർദ്ധിപ്പിക്കാനാണ് ഈ നടപടി.

ഇന്ത്യയിലെ റോഡ് അപകടങ്ങളിൽ 44 ശതമാനവും മരണങ്ങളും ഇരുചക്ര വാഹന യാത്രക്കാർക്കാണ് സംഭവിക്കുന്നത്. ഇതിൽ ഭൂരിഭാഗം മരണങ്ങളും തലയ്ക്ക് ഏൽക്കുന്ന ആഘാതത്തെ തുടർന്ന് ആയതിനാൽ ഹെൽമറ്റ് ധരിക്കാത്ത് ഇതിന്റെ ഒരു പ്രധാന കാരണമായി കണക്കാക്കുന്നു. ഈ പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. ഇത് രാജ്യത്തെ ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post