കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീർഘദൂര-ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിൻ്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു. കെസ്ആർടിസി തൊഴിലാളി യൂണിയന്റെ സമ്മർദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പിൽ നിന്ന് ബസുകളുടെ പെർമിറ്റുകൾ പുതുക്കി ലഭിക്കുന്നില്ലെന്നും ബസുടമകൾ പറഞ്ഞു.
14 വർഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാർത്ഥികളിൽ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാൽ വിദ്യാർത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കുകയും വേണം. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകർക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സർവീസ് നിർത്തി വെച്ചുകൊണ്ടുള്ള സമരത്തിന് ഫെഡറേഷൻ നിർബന്ധിതമായത്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ജോയൻ്റ് സെക്രട്ടറി പാലമുറ്റത്ത് വിജയ് കുമാർ, കോട്ടയം ജില്ലാ പ്രസിഡണ്ട് ജാക്‌സൻ, സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു.