Trending

നരിവേട്ട സിനിമയുടെ പോസ്റ്റിട്ടു; നടൻ ഉണ്ണി മുകുന്ദൻ മാനേജരെ മർദ്ദിച്ചെന്ന് പരാതി, പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

കാക്കനാട്: നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന് പരാതിയുമായി മാനേജർ. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽവച്ച് തിങ്കൾ ഉച്ചയ്‌ക്ക്‌ മാനേജർ ബിപിൻ കുമാറിനെ മർദ്ദിച്ചെന്നാണ്‌ പരാതി. മുഖത്തും തലയ്‌ക്കും നെഞ്ചത്തും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ്‌ മാനേജർ നൽകിയ പരാതിയിൽ പറയുന്നത്. മർദ്ദനമേറ്റ ബിപിൻ ആശുപത്രിയിൽ ചികിത്സ തേടി. ഇൻഫോപാർക്ക് പൊലീസ് ബിപിന്റെ മൊഴിയെടുത്തു.

‘നരിവേട്ട’ സിനിമയെ പ്രശംസിച്ച്‌ താൻ പോസ്‌റ്റിട്ടിരുന്നുവെന്നും അതിന്റെ ദേഷ്യത്തിലാണ്‌ മർദ്ദിച്ചതെന്നും ബിപിൻ കുമാർ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. പോസ്‌റ്റ്‌ കണ്ടപ്പോൾ ഫോണിൽ വിളിച്ച്‌ മാനേജർ പരിപാടി ഇനി വേണ്ടെന്ന്‌ പറഞ്ഞു. തന്റെ ഫ്ലാറ്റിന്‌ താഴെയ്‌ക്ക്‌ വിളിച്ചുവരുത്തി ബേസ്‌മെന്റ്‌ പാർക്കിങ്ങിൽ വെച്ചായിരുന്നു മർദ്ദനം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിൽത്തന്നെയാണ് ബിപിനും താമസം. താരസംഘടനയായ അമ്മയ്‌ക്കും ഫെഫ്‌കയ്‌ക്കും പരാതി നൽകിയിട്ടുണ്ടെന്നും ബിപിൻ കുമാർ പറഞ്ഞു. മാർക്കോയ്‌ക്ക്‌ ശേഷം ഉണ്ണി മുകുന്ദന്റെ സിനിമകൾ ഹിറ്റായിരുന്നില്ല. ഇതിനുശേഷം പുതിയ സിനിമകൾ കൃത്യമായി ലഭിച്ചില്ല. അതിന്റെ നിരാശയാണ്‌ തന്നോട്‌ കാണിച്ചത്‌. കൂടാതെ മറ്റുചില പ്രശ്‌നങ്ങളുണ്ടെന്നും അതേക്കുറിച്ച്‌ പിന്നീട്‌ പ്രതികരിക്കുമെന്നും ബിപിൻ കുമാർ പറഞ്ഞു.

അതേസമയം മാനേജറെ മർദ്ദിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ. വിപിൻ കുമാർ ആരോപിക്കുന്നതുപോലെ ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും സിസിടിവി ഉള്ളെടുത്താണ് ഇതെല്ലാം നടന്നെതന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വർഷങ്ങളായി തന്റെ കൂടെയുണ്ടായിരുന്ന വ്യക്തി അപവാദ പ്രചരണം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലെ പ്രവർത്തികൾ വിപിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായെന്നും അതിന്റെ ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ‘മേപ്പടിയാൻ’ സംവിധായകനായ വിഷ്ണു മോഹൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോൾ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്ണു തന്നെ വിളിച്ച് നിങ്ങൾ നേരിട്ടു കണ്ട് ഈ പ്രശ്നം പരിഹരിക്കാൻ പറഞ്ഞെന്നും അതിനുവേണ്ടി കൂടിയാണ് വിപിനെ നേരിട്ടു കാണാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയതെന്നുമാണ് ഉണ്ണി മുകന്ദന്റെ വാക്കുകൾ.

Post a Comment

Previous Post Next Post