കൊടുവള്ളി: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ ഫോട്ടോയാണ് പൊലീസ് പുറത്തുവിട്ടത്. ഷബീർ, ജാഫർ, നിയാസ്, എന്നിവരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. KL-10-BA-9794 എന്ന വെളുത്ത മാരുതി സ്വിഫ്റ്റ് കാറിനെ കുറിച്ചും KL-20-Q-8164 എന്ന സ്കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവർ കൊടുവള്ളി പൊലീസിനെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ രണ്ടു പേരും കാറിൽ അഞ്ചു പേരുമാണ് എത്തിയത്. ആദ്യം ബൈക്കിൽ ഉള്ളവരാണ് വീട്ടിൽ എത്തിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അനൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.
അജ്മല്‍ റോഷന്‍ പലരില്‍ നിന്നായി പണം കൈപറ്റിയിട്ടുണ്ട്. ഈ തുക തിരികെ ചോദിച്ച് നേരത്തെ പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കേയാണ് തട്ടിക്കൊണ്ട് പോകല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം തന്നെ 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ കൊണ്ടോട്ടി സ്വദേശികളും ഒരാൾ കിഴക്കോത്ത് സ്വദേശിയുമാണ്. കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.