Trending

സ്കൂള്‍ ജൂണ്‍ 2ന് തന്നെ തുറക്കും, അന്തിമ തീരുമാനം മഴ സാഹചര്യം വിലയിരുത്തിയ ശേഷം- മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിൽ അന്തിമ തീരുമാനം മഴ സാഹചര്യം വിലയിരുത്തിയ ശേഷമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. നിലവിൽ ജൂണ്‍ രണ്ടിന് തന്നെ സ്കൂള്‍ തുറക്കും. മഴ കനത്താൽ മാറിചിന്തിക്കേണ്ടി വരും. ഇന്നും നാളെയും മഴ സാഹചര്യം വിലയിരുത്തും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും വി. ശിവൻകുട്ടി പറഞ്ഞു.

‘കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ ഒരു സ്കൂൾ കെട്ടിടത്തിന് പോലും തകരാർ ഉണ്ടായിട്ടില്ല. മുൻ വർഷങ്ങളിൽ കാറ്റടിക്കുമ്പോൾ ആദ്യം പോകുന്നത് സ്കൂളിന്‍റെ ഷെഡ് ആയിരുന്നു. ഇപ്പോൾ സ്കൂളുകളിൽ ഷെഡുകൾ ഇല്ല. അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു' വി. ശിവൻകുട്ടി പറഞ്ഞു.

ഹൈസ്കൂൾ സമയക്രമത്തിൽ മാറ്റം കൊണ്ടുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതി നിർദ്ദേശിച്ച കമ്മീഷൻ നൽകിയ റിപ്പോർട്ടാണ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. റിപ്പോർട്ടിൽ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയം കൂട്ടിച്ചേർത്തതെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂരിൽ സ്വരാജിന്റെ പേര് വന്നതോടുകൂടി ഇടതുപക്ഷം ജയിക്കുമെന്ന് ഉറപ്പായിയെന്നും മന്ത്രി പറഞ്ഞു. സ്വരാജ് നല്ല വായനയുള്ള രാഷ്ട്രീയ പോരാട്ടം നടത്തുന്നയാൾ. ആ നാടിന് സ്വരാജിന്റെ സ്ഥാനാർഥിത്വം തന്നെ അഭിമാനമായി. യുഡിഎഫിൽ ഇപ്പോൾ ഉള്ളതിനേക്കാൾ വലിയ വിള്ളലാണ് ഉണ്ടാകാൻ പോകുന്നതെന്നും വി.ശിവൻകുട്ടി പരിഹസിച്ചു.

Post a Comment

Previous Post Next Post