തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്‌വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2ന് നടക്കും. അന്ന് വൈകീട്ട് അഞ്ചുമണിക്കാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 3ന് രാവിലെ പത്തുമണി മുതല്‍ ജൂണ്‍ 5ന് വൈകീട്ട് അഞ്ചുമണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം തേടാം. ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16നുമാണ് പ്രസിദ്ധീകരിക്കുക. മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ്‍വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
2025-26 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ചത് 4,62,768 അപേക്ഷകളാണ്. ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരം അപേക്ഷകര്‍ക്ക് മെയ് 28ന് വൈകീട്ട് അഞ്ച് മണി വരെയായിരുന്നു. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടത്തുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അണ്‍-എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പടെ സംസ്ഥാനത്ത് ആകെ 4,42,012 ഹയര്‍സെക്കന്‍ഡറി സീറ്റുകളാണുള്ളത്.