താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരെ ലഹരി സംഘത്തിന്‍റെ ആക്രമണം. ടൂറ്റിസ്റ്റ് ഹോം പരിസരത്ത് നിന്നും മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പരിക്കേറ്റ ജീവനക്കാരൻ അൻസാറിന്‍റെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. കാരാടിയിലെ മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം പരിസരത്ത് വെച്ച് മദ്യപിക്കുകയായിരുന്നു ഒരു കൂട്ടം യുവാക്കൾ.
സിസിടിവിയിലൂടെ ടൂറിസ്റ്റ് ഹോം ജീവനക്കാരൻ അൻസാർ ഇവര്‍ മദ്യപിക്കുന്നത് കണ്ടു. തുടര്‍ന്ന് പുറത്തേക്ക് ചെന്ന് അവിടെ നിന്ന് മദ്യപിക്കരുതെന്ന് അൻസാര്‍ സംഘത്തോട് പറഞ്ഞു. ഇതിലുള്ള പ്രകോപനമാണ് മർദ്ദനത്തിൽ കലാശിച്ചത്. സ്കൂട്ടറിന്‍റെ ബൂട്ടിൽ സൂക്ഷിച്ചിരുന്ന വടി വാളിന് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു മർദ്ദനം. ഇതേ സമയം ടൂറിസ്റ്റ് ഹോമിലെ നെറ്റ്‌വർക്ക് ശരിയാക്കാനെത്തിയ അൻസാറിന്‍റെ സുഹൃത്ത് ലബിബ് മർദ്ദനം തടയാനെത്തി.
തുടർന്ന് അക്രമികൾ ലബിബിനെ മർദ്ദിക്കുകയും ഇടതുകൈ ഒടിയുകയുമായിരുന്നു. അൻസാറിന്‍റെയും ലബീബിന്‍റെയും പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. സിദ്ദീഖ്, ജുനൈദ്, ആശിഖ് എന്നിവരെ പ്രതിചേർത്താണ് എഫ്ഐആർ. കണ്ടാൽ തിരിച്ചറിയാത്ത രണ്ടുപേർ കൂടി ആക്രമികളിലുണ്ടായിരുന്നവെന്നാണ് വിവരം. പ്രതികൾ എല്ലാവരും ഒളിവലാണ്. ഇവർക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ അൻസാറും ലബീബും ആശുപത്രിയിൽ ചികിത്സ തേടി.