തിരുവനന്തപുരം: ആയുർവേദ ഫാർമസിയുടെ മറവിൽ അരിഷ്ടത്തിൽ ലഹരി കലർത്തി വിൽപ്പന. പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലാണ് അരിഷ്ടം വിൽക്കുന്നത്. നെയ്യാറ്റിൻകരയിൽ ജീവൻ ആയുർവേദ പഞ്ചകർമ്മ ചികിത്സാലയത്തിൻ്റെ മറവിലാണ് അരിഷ്ട വിൽപ്പന. എക്സൈസ് ഫാർമസിയിൽ പരിശോധന നടത്തി അരിഷ്ടം കസ്റ്റഡിയിലെടുത്തു. പെരുങ്കടവിള തങ്കരാജിന്റെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം.
ബെവ്കോയ്ക്ക് സമാനമായാണ് അരിഷ്ടം വിൽപ്പന നടത്തുന്നത്. കടയിലെത്തുന്നവർക്ക് അരിഷ്ടം എന്ന് ചോദിച്ചാൽ മതി, ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ ഇവർ മരുന്ന് നൽകും. കുപ്പിയിൽ ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്താണ് ആയുർവേദ ഫാർമസിയുടെ അരിഷ്ട കച്ചവടം. കൊവിഡ് കാലത്തിനു ശേഷമാണ് ഇവർക്ക് കച്ചവടം കൂടിയത്. അരിഷ്ടത്തിൽ ബിയറിനേക്കാൾ ആൽക്കഹോൾ കൂടുതലാണ്. 450 മില്ലിയിൽ 10.57 ശതമാനം ആൽക്കഹോൾ അംശം ഉണ്ട്. 650 മില്ലിലിറ്റർ ബിയറിലെ ആൽക്കഹോളിനെക്കാൾ ഇരട്ടിയാണിത്. 450 മില്ലിയ്ക്ക് 70 രൂപ മാത്രമാണ് ഫാർമസി ഈടാക്കുന്നത്.