കൊയിലാണ്ടി: കുറുവങ്ങാട് മണക്കര ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും യോജിച്ചുള്ള തീരുമാനം മന്ത്രി വി എന്‍ വാസവൻ അറിയിക്കുകയായിരുന്നു.
ദേവസ്വം ബോര്‍ഡാണ് മരിച്ചവരുടെ കുടുംബത്തിന് തുക നല്‍കുക. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ധനസഹായം നല്‍കുന്നതിനൊപ്പം പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം അറിയിച്ചു. അപകടത്തിൽ കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ പീതാംബരനും ഗോകുലും വിരണ്ടോടിയത്. സംഭവത്തിന് പിന്നാലെ പീതംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയില്‍ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.