ബാലുശ്ശേരി: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിച്ച് ഉത്തരവായി. ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശിയായ കോറോത്തുവയൽ വീട്ടിൽ അമർ ജിഹാദ് (29) നെയാണ് ഒരു വർഷത്തെ കരുതൽ തടങ്കലിൽ ആക്കിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് പിഐടി എൻഡിപിഎസ് ആക്ട് 1988-ലെ 3(1) വകുപ്പ് പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ബാലുശ്ശേരി പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൌസ് ഓഫീസറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിൻ ജോസഫ് ഐപിഎസ് ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്തതിൻ്റെ ഭാഗമായാണ് നടപടി. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ കോഴിക്കോട് റൂറൽ ജില്ലയിൽ പോലീസ് കർശ്ശന നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്.