നാദാപുരം: നാദാപുരം വളയത്ത് മാതാവിനും സഹോദരങ്ങൾക്കും ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നാം ക്ലാസുകാരി ബസ്സിനടിയിൽപ്പെട്ടു മരിച്ചു. വളയം കൊയോളിൻ്റവിട കുനിയിൽ മുഹമ്മദ്-സൽമ ദമ്പതികളുടെ മകൾ ഫാത്തിമ (8) യാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെ വളയം വണ്ണാർകണ്ടി പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തിൽ മാതാവ് സൽമയ്ക്കും മറ്റു രണ്ട് കുട്ടികൾക്കും പരിക്കുണ്ട്.
കുയ്തേരിയിലെ വീട്ടിൽ നിന്ന് മാതാവ് സൽമയുടെ വീടായ താനക്കോട്ടൂരിലെ കോമത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സൽമ സ്കൂട്ടർ വെട്ടിച്ചപ്പോൾ എതിരെ വരികയായിരുന്ന ബസ്സിനടിയിൽ അകപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ വളയം ഗവ. ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുയ്തേരി സഹ്റ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഫാത്തിമ.