Trending

വയനാട് തുരങ്കപാത നിർമ്മാണം നടക്കുന്നതിന് സമീപം മണ്ണിടിച്ചിൽ; 4 മരണം; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു.

മേപ്പാടി: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമ്മാണം നടക്കുന്നതിന് സമീപം മണ്ണിടിച്ചിലിൽ 4 മരണം. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷപ്പെട്ട ആറുപേർ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് ഠാക്കൂർ (35), രജനീഷ് (27), തൻമയ് ഘോഷ് (28), ജയ (37), കുഞ്ചു (39), മേപ്പാടി എസ്ഐ സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷി പാലത്തിനടുത്തുള്ള കുന്ന് വലിയ തോതിൽ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിക്കുകയായിരുന്നു. വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വയനാട്ടിൽ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്. 

കൂടുതൽ തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടുപോയിട്ടുണ്ട് എന്നാണ് സംശയം. കുന്നിനു മുകളിൽ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും 10 ഓളം തൊഴിലാളികളും അവിടെയുണ്ടായിരുന്നതായി പ്രദേശവാസി പറയുന്നു. രക്ഷാപ്രവർത്തനത്തിനായി ആർആർടി സംഘത്തോട് പ്രദേശത്തെത്താൻ മന്ത്രി ടി.സിദ്ദിഖ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

'നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിയിട്ട മണ്ണ് ഒഴുകിയിറങ്ങി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടായിരുന്നു. വാർഡ് മെമ്പർ ജിതിൻ പറഞ്ഞതനുസരിച്ച് അതിനെ നേരിടാനുള്ള മുൻകരുതലുകൾ കൈക്കൊണ്ടിരുന്നു. എന്നാൽ, കുന്നിടിഞ്ഞിറങ്ങും എന്ന് പ്രതീക്ഷിച്ചിരുന്നില്ല', പ്രദേശവാസി പറയുന്നു.

അവിടെയുള്ള പ്രദേശങ്ങളെയാകെ ബന്ധിപ്പിക്കുന്ന പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. പാലം അപകടാവസ്ഥയിലാണ്. പാലത്തിനപ്പുറമുള്ള മേപ്പാടി, വെള്ളാറമല സ്‌കൂളുകളിലെ കുട്ടികൾ മേപ്പാടി ടൗണിലാണ് പഠിക്കുന്നത്. അവരുടെ രക്ഷിതാക്കൾ മറുവശത്താണ്. അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയിൽ സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളുമടക്കം ആശങ്കയിലാണ്.

Post a Comment

Previous Post Next Post