റിയാദ്: 20 വര്‍ഷക്കാലത്തെ ജയില്‍ വാസത്തിന് ശേഷം അബ്ദുല്‍ റഹീം മോചിതനായി. ഇന്ന് നാട്ടിലേക്ക് തിരിക്കും. സൗദി സമയം രാത്രി 11.55ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ രാവിലെ 7.35ന് കരിപ്പൂര്‍ വിമാനത്താവളത്തിൽ ഇറങ്ങും.
ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
2006-ൽ സൗദി ബാലൻ്റെ കൊലപാതകത്തിൽ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു. നീണ്ട വിചാരണകൾക്കൊടുവിൽ ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കുകയായിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.