Trending

ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം


ദുബായ്: ഗൾഫിലുടനീളമുള്ള അമേരിക്കയുടെ മുഴുവൻ സൈനിക താവളങ്ങളിലേക്കും ഇറാന്റെ ആക്രമണം. ബഷാറത്ത് അൽ ഫത്തഹ് എന്നാണ് ഓപ്പറേഷന് പേരിട്ടിരിക്കുന്നത്. ഖത്തർ, ഇറാഖ്, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം. ഓപ്പറേഷൻ ആരംഭിച്ചതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനായ ഐആർഐബി (ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ്) സ്ഥിരീകരിച്ചു. ഇതേവരെ കുറഞ്ഞത് 10 ബാലിസ്റ്റിക് മിസൈലുകളെങ്കിലും വിക്ഷേപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കുവൈത്തിലും ബഹ്റൈനിലും അപായ സൈറണുകൾ മുഴങ്ങുകയും ചെയ്തു.

ഖത്തറിലെ യു.എസ് സൈനിക ആസ്ഥാനത്തേക്ക് ആറു മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടതെന്ന് റിപ്പോർട്ടുണ്ട്. ഇന്നു വൈകുന്നേരം ആറ് മിസൈലുകളാണ് ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വിക്ഷേപിച്ചത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറഞ്ഞു. പല സ്ഥലങ്ങളില്‍ നിന്നും സ്‌ഫോടനങ്ങള്‍ കേട്ടതായി ഇസ്രായിലി പത്രമായ ഹയോം റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന് തയാറെടുക്കാനായി ഇറാന്‍ മിസൈല്‍ ലോഞ്ചറുകള്‍ വിന്യസിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മുന്നറിയിപ്പ് പുറത്തുവന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഇറാന്‍ ആക്രമണം ആരംഭിച്ചതായി ആക്‌സിയോസ് ലേഖകന്‍ ബരാക് റാവിദ് സ്ഥിരീകരിച്ചു. ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഖത്തര്‍ വ്യോമാതിര്‍ത്തി ഇന്ന് അടച്ചിരുന്നു. ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം ഉടലെടുത്ത ശേഷം ആദ്യമായാണ് ഖത്തര്‍ വ്യോമാതിര്‍ത്തി അടക്കുന്നത്

അതേസമയം, വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്നും തിരിച്ചും ഖത്തറിലേക്കുള്ള നിരവധി വിമാന സർവീസുകൾ മുടങ്ങും. എത്ര നേരത്തേക്കാണ് വ്യോമാതിർത്തി അടച്ചിരിക്കുന്നത് എന്ന് ഖത്തർ വ്യക്തമാക്കിയിട്ടില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തൽസ്ഥിതി തുടരും.

Post a Comment

Previous Post Next Post