നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് പി.വി അൻവർ. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം അനുമതി നൽകി. പാർട്ടി ചിഹ്നവും തൃണമൂൽ കോൺഗ്രസ് അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച അൻവർ നാമനിർദ്ദേശ പത്രിക നൽകും. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനായിരുന്നു അൻവറിന്റെ ആഗ്രഹമെങ്കിലും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ മതിയെന്ന് ടിഎംസി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയായ ബാധ്യത രഹിത സർട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും അൻവർ വാങ്ങിയിട്ടുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പിവി അൻവർ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ തന്റെ കയ്യിൽ അതിനുള്ള പണമില്ലെന്നുമായിരുന്നു അൻവർ പറഞ്ഞത്. എന്നാൽ വൈകുന്നേരത്തോടെ മലക്കം മറിഞ്ഞ അൻവർ മത്സരിക്കാൻ ആലോചനയുള്ളതായി പറഞ്ഞിരുന്നു.
അൻവറിന്റെ ഒതായിയിലെ വീട്ടിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രിയിൽ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് രാഹുൽ അൻവറിന്റെ വീട്ടിലെത്തിയത്. സതീശൻ്റെ യുഡിഎഫിലേക്കില്ല എന്ന് പറഞ്ഞതിന് ശേഷം ആണ് ഒരു കോൺഗ്രസ് നേതാവ് അൻവറുമായി കൂടിക്കാഴ്ച നടത്തുന്നത്. അരമണിക്കൂർ കൂടിക്കാഴ്ച നീണ്ടു. അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.