കല്‍പ്പറ്റ: ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കമ്പളക്കാട്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാല് വാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർത്ഥിനിയെ അമിത വേഗതയിലെത്തിയ ക്രൂയിസർ ജീപ്പിടിക്കുകയായിരുന്നു. കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിമി– ആയിഷ ദമ്പതികളുടെ മകള്‍ ദിൽഷാന (19) ആണ് മരിച്ചത്.
കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ടിരുന്ന വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ ആരോപിച്ചു. ജീപ്പ് അമിതവേഗതയിൽ വരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
ഗുരുതരമായി പരിക്കേറ്റ ദിൽഷാനയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ്. ഗൾഫിലുള്ള ദിൽഷാനയുടെ പിതാവ് നാട്ടിലേക്കു തിരിച്ചു. സഹോദരങ്ങള്‍: മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് അഹഷ്.