Trending

ഡൽഹിയിൽ അടിതെറ്റി കെജ്രിവാളും എഎപിയും; അധികാരം പിടിച്ച് ബിജെപി


ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി.

ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വ‍ർമ്മയും ജംഗ്പുരയിൽ മനീഷ് സിസോദിയയെ അടിയറവ് പറയിപ്പിച്ച തർവീന്ദർ സിംഗ് മർവയുമാണ് ബിജെപിയുടെ ജയൻ്റ് കില്ലേഴ്സ്. കഴിഞ്ഞ 27 വർഷമായി ഡൽ​ഹിയിൽ അധികാരത്തിന് പുറത്താണ് ബിജെപി. അതിനാൽ തന്നെ ഭരണം പിടിക്കാൻ അരയും തലയും മുറുക്കിയാണ് ബിജെപി നേതൃത്വം രം​ഗത്തെത്തിയത്. ആ‍ർഎസ്എസിൻ്റെ പിന്തുണയോടെ ബിജെപി നടത്തിയ നീക്കം ഡൽഹിയിൽ വിജയം കണ്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാന എതിരാളികളായ ബിജെപിയെയും കോൺ​ഗ്രസിനെയും നിഷ്പ്രഭരാക്കിയായിരുന്നു ആം ആദ്മി അധികാരത്തിലെത്തിയത്. ഫെബ്രുവരി അഞ്ചിനായിരുന്നു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ബിജെപി-43, എഎപി-27 സീറ്റ് നേടി. കോൺഗ്രസിന് ഒരും സീറ്റും നേടാനായില്ല.

Post a Comment

Previous Post Next Post