കണ്ണൂർ: എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എം.കെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ള കോളേജിൽ ഇദ്ദേഹത്തിൻ്റെ ബന്ധുവിന് നിയമനം നൽകാനുള്ള നീക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത്. തുടർന്ന് കോളേജിൻ്റെ പ്രവേശന കവാടത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ചേർന്ന് എംപിയെ തടയുകയായിരുന്നു.
കണ്ണൂർ മാടായി കോളേജിൽ വെച്ചാണ് സംഭവം. പയ്യന്നൂർ കോർപ്പറേറ്റ് സൊസൈറ്റിക്ക് കീഴിലാണ് കോളേജ് വരുന്നത്. എംകെ രാഘവൻ എംപിയാണ് കോളേജ് ചെയർമാൻ. ഇവിടെ 2 അറ്റൻഡർ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. ഇന്നായിരുന്നു അഭിമുഖം. എന്നാൽ അഭിമുഖത്തിന് മുമ്പ് തന്നെ എംപിയുടെ ബന്ധുവിന് നിയമനം നൽകാനുള്ള നീക്കമുണ്ടെന്നാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങൾ കോഴ വാങ്ങിയെന്നാണ് ആക്ഷേപം.
ഇന്ന് രാവിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നിരുന്നു. അഭിമുഖം നടത്താനിരുന്ന വേദിയിലേക്ക് രാവിലെയാണ് എംപി എത്തിയത്. എംപിയെ കവാടത്തിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ തടയുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ എംപി കാറിൽ നിന്ന് ഇറങ്ങി നടന്നാണ് കോളേജിലെത്തിയത്. അതേസമയം, സംഭവത്തിൽ എംപി പ്രതികരിച്ചിട്ടില്ല. കെപിസിസിക്കും കെസി വേണുഗോപാലിനുമുൾപ്പെടെ പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്.
Tags:
KERALA NEWS